പാലയില്‍ പോളിംഗ് അവസാനിച്ചു; 70.55 ശതമാനം പേര്‍ വോട്ട് ചെയ്‌തെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 70.55 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉയര്‍ന്ന പോളിംഗ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. ആറുമണിയോടെ വോട്ടെടുപ്പ് അവസാനിച്ചു.

5.20നുള്ള വിവരം അനുസരിച്ച് 68.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവസാന കണക്കുകള്‍ വരുമ്പോള്‍ 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. 2016ലെ പൊതുതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനമായ 77 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പോളിംഗ്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 72നും 75 ശതമാനത്തിനും ഇടയില്‍ പോളിംഗ് എത്തുമെന്നാണ് കരുതുന്നത്.

Read more

രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിംഗ് കുറച്ചു. തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നു. വൈകുന്നേരം വരെയും തങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള മേഖലകളില്‍ മികച്ച പോളിംഗ് നടന്നുവെന്ന് എന്‍.ഡി.എയും അവകാശപ്പെടുന്നു. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.