ജനവിധി അംഗീകരിക്കുന്നു, തോല്‍വി പരിശോധിക്കുമെന്ന് പി. രാജീവ്; വോട്ട് കൂടിയെന്ന് എം. സ്വരാജ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. എല്‍ഡിഎഫിന് എതിരെ വോട്ടുകള്‍ ഏകോപിപ്പിക്കുകയായിരുന്നു. തോല്‍വിയെ കുറിച്ച് പരിശോധിക്കും ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് പോയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അപേക്ഷിച്ച് ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടിയെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന് കൂടുതല്‍ വോട്ട് ലഭിച്ചതാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പ്രതികരിച്ചു. എന്നാല്‍ എല്‍ഡിഎഫ് തകര്‍ന്ന് പോയിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞിട്ടും കഴിഞ്ഞ തവണത്തേതിനെക്കാള്‍ 2,500 വോട്ട് പാര്‍ട്ടിക്ക് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയില്‍ ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് തൃക്കാക്കരയില്‍ നടന്നത്. ഇപ്പോഴത്തെ വിജയം ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലെ ചരിത്ര വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. ജോ ജോസഫിന് എതിരെയല്ല മത്സരിച്ചത്. തന്റെ മത്സരം പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ ആയിരുന്നു. ഈ വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനുള്ള കനത്ത തിരിച്ചടിയാണെന്നും വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Read more

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.