സർക്കാരിന്റെയും പൊലീസിന്റെയും സൗകര്യത്തിന് കോള്‍ഡ് സ്റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല ഉത്തരവ്: ഹൈക്കോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ഹൈക്കോടതി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സൗകര്യം പോലെ കോള്‍ഡ് സ്റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവുകള്‍ എന്നും പറഞ്ഞു. കോട്ടയം തിരുവാര്‍പ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതിയുടെ വിമർശനം.

തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

ക്രമസമാധാന പ്രശ്‌നമാണ് ഉത്തരവ് നടപ്പാക്കാത്ത കാരണമായി പൊലീസ് പറയുന്നത്. എന്നാൽ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവുകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉത്തരവുകള്‍ നടപ്പാക്കാനാകാതെ പോകുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ഇത്തരം നിലപാട് അംഗീകരിച്ചാല്‍ അത് നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരിക്കുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

Read more

ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ കോടതി ഇടപെടും. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ നിന്ന് പൊലീസിനെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.