മുഖ്യമന്ത്രിക്ക് എതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ; സഭയ്ക്ക് പുറത്ത് 'അഴിമതിവിരുദ്ധ മതില്‍' തീര്‍ത്ത് പ്രതിഷേധം

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതിവിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്  സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതിവിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം സഭാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചു കൊണ്ടുള്ള നടപടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയമ സഭയില്‍ ഉയര്‍ന്നത് എന്നും ആരോപിച്ചു.  മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുവെന്നും ഭയമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പരിഹസിച്ചു.

Read more

ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. ഡോളര്‍ കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചിരുന്നു.