‘കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു, സര്‍ക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാട്ടാന്‍ സാധിച്ചു’; രമേശ് ചെന്നിത്തല

പ്രതിപക്ഷനേതാവായി ഇരിക്കുന്ന കാലഘട്ടത്തിൽ യുഡിഎഫ് തിരികെ അധികാരത്തിൽ വരണമെന്നത് മാത്രമാണ് ഇപ്പോൾ തൻറെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടെന്നും അത് തന്നെയാണ് വിജയമെന്നും ചെന്നിത്തല പറഞ്ഞു. കേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു. സൈബര്‍ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു. കാശ് കൊടുത്ത് ആളെ വെച്ചാൽ കോൺഗ്രസിനും സൈബര്‍ ആക്രമണം നടത്താം. പക്ഷേ അത് കോൺഗ്രസിന്റെ ശൈലിയല്ല. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പൊള്ളകള്‍ തുറന്ന് കാട്ടാന്‍ സാധിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘”മാധ്യമങ്ങള്‍ ഇടുന്ന റേറ്റിംഗ് എനിക്ക് പ്രശ്‌നമല്ല. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടായാല്‍ മതി. അത് എനിക്ക് കിട്ടുന്നുണ്ട്. എന്റെ ഉത്തരവാദിത്തമാണ് ഞാന്‍ നിറവേറ്റുന്നത്. ഞാന്‍ ഉന്നയിച്ച എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ട്. മാര്‍ക്ക് ദാനം, സ്പ്രിംഗ്‌ളര്‍, പമ്പ-മണല്‍കടത്ത്, ഇ-മൊബിലിറ്റി, ആഴക്കടല്‍ മത്സ്യബന്ധം ഇതെല്ലാം ഇവയില്‍പെടുന്നതാണ്. ഏതാണ് പിന്‍വലിച്ച് പോകാതിരുന്നത്. ആദ്യം മുഖ്യമന്ത്രി പറയും, പരിഹസിക്കും, അപമാനിക്കും, സൈബര്‍ ഗുണ്ടകളെ വെച്ച് അക്രമിക്കും, അതെല്ലാം പിന്‍വലിച്ചില്ലേ. എന്റെ മുന്നണിയും പാര്‍ട്ടിയും അക്കാര്യത്തില്‍ എന്നോടൊപ്പം ഉറച്ച് നിന്നിട്ടുണ്ട്. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് വണ്ടി കത്തിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും സ്പീക്കറുടെ കസേര വലിക്കാനുമൊന്നും മുന്നോട്ട് വന്നിട്ടില്ല’”- രമേശ് ചെന്നിത്തല പറഞ്ഞു.

രാഷ്ട്രം ഞാന്‍ ആണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും ഈ ഏകാധിപത്യ ഭരണം വീണ്ടും വരണമോയെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് ധാര്‍ഷ്ട്യവും അഹങ്കാരവും ധിക്കാരവും ആണ്. ഇത് ചൈനയോ കൊറിയയോ അല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read more

കോൺഗ്രസിൽ ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത്.  ഹൈക്കമാൻഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. ഉമ്മൻ ചാണ്ടി പ്രചാരണ രംഗത്ത് വരുന്നത് നല്ല കാര്യമാണ്. ഹൈക്കമാൻഡ് ഏത് തീരുമാനമെടുത്താലും അംഗീകരിക്കും. എന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല.