പൊലീസുകാരുടെ മരണം; മൊബൈൽ ഫോൺ ക്യാമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു, മൃതദേഹങ്ങൾ പാടത്തേക്ക് കൊണ്ടുവന്നത് കൈവണ്ടിയിൽ

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി സുരേഷ് തന്നെയാണ് പൊലീസുകാരിൽ ഒരാളുടെ മൊബൈൽ ഫോൺ ക്യാമ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തൽ. പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടില്ലന്നും പ്രതിയായ സുരേഷ് മൊഴി നൽകി.

പ്രതിയായ  സുരേഷിനോപ്പം മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിൻറെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റാണ് പോലീസുകാർ കൊല്ലപ്പെട്ടതെന്ന് പ്രതി പറഞ്ഞു.

കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. മതിലിനോട് ചേർന്ന് സ്ഥാപിച്ച കെണിയിൽ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷൻ നൽകിയ ശേഷം ഇയാൾ ഉറങ്ങാൻ പോയി.

Read more

ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മൃതദേഹങ്ങൾ കൈവണ്ടിയിൽ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്നും എസ്പി വിശ്വനാഥ് പറഞ്ഞു