ഒന്നരക്കോടി കുടിശ്ശിക, തിരുവനന്തപുരത്തെ പൊലീസ് പമ്പിലേക്കുള്ള ഇന്ധന വിതരണം കമ്പനികള്‍  നിര്‍ത്തി

ഒന്നരക്കോടി കുടിശിക അടക്കാനുള്ളതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പൊലീസ് പമ്പിലെ ഇന്ധനവിതരണം നിര്‍ത്തിവച്ചു. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പമ്പില്‍ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങള്‍ ഡീസലും പെട്രോളും അടിക്കുന്നത്. ഇന്ധന കമ്പനികള്‍ക്ക് നല്‍കേണ്ട കുടിശിക ഒന്നരക്കോടിയായതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തി.

നിവൃത്തിയില്ലാത്തത് കൊണ്ട് സ്വകാര്യ പമ്പില്‍ നിന്ന് അടിക്കാനാണ് ഡി ജി പി നല്‍കിയിരിക്കുന്ന നിര്‍ദേശം.സ്റ്റേഷനുകള്‍ സ്വന്തം ചിലവില്‍ ഇന്ധനം അടിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ള്. അതോടെ വാഹന ഉപയോഗം കുറയ്ക്കുകയല്ലാതെ മറ്റു വഴിയില്ലാതെയായി. ഇത് ക്രമസമാധാനപാലനത്തേയും, കേസന്വേഷണങ്ങളെയും ബാധിക്കുന്നതായാണ് പറയുന്നത്.

അതേ സമയം ഈ പമ്പില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നുണ്ട്. പൊലീസ് വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം നല്‍കുന്നത് തടഞ്ഞിട്ടുളളു.