മകന്റെ ക്രൂരമർദ്ദനം, ചികിത്സയിലിരുന്ന വയോധിക മരിച്ചു

മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മകൻ പി ടി രാജീവനെ (49) പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റുചെയ്തു. ഒരുമാസം മുമ്പാണ് നാരായണിക്ക് മകൻ രാജീവനിൽ നിന്ന് ക്രൂരമർദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മെ‌യ് ഒന്നിനാണ് ദാരുണ സംഭവമുണ്ടായത്. നാരായണിയെ മകൻ പല തവണ അടിക്കുകയും വീടിന്റെ മുൻവശത്തെ വരാന്തയിൽ തല ചുമരിലിടിക്കുകയും ചെയ്തു. സിറ്റ് ഔട്ടിലെ പടിയിലെ തലയിടിച്ച് തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി. കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികളെ രാജീവൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന ദിവസം രാജീവനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

അമ്മ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാജീവൻ കൊയിലാണ്ടി സബ് ജയിലിലാണ്.