ഓച്ചിറയില്‍ 13-കാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍, മുഖ്യപ്രതി പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നു

മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓച്ചിറയില്‍ 13-കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. കാര്‍ നല്‍കിയയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ 13-കാരിയേയും കൊണ്ട് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായും അന്വേഷണം തുടരുകയാണ്. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. റോഷനും സംഘവും മകളെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

കൊല്ലം ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു രാജസ്ഥാന്‍ സ്വദേശികളായ കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇവരുടെ ജോലി. തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം. റോഷനും മറ്റു നാലുപേരും ചേര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ഇവര്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു.