മാതൃഭൂമി എന്‍.എസ്.എസിന് വഴങ്ങിയതിന് തെളിവ്; ആഴ്ചപ്പതിപ്പിലെ പുറത്താക്കല്‍ നടപടി എന്‍.എസ്.എസ് ആവശ്യപ്രകാരം, സര്‍ക്കുലര്‍ പുറത്ത്

എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നടന്ന അഴിച്ചുപണിക്ക് പിന്നില്‍ എന്‍.എസ്.എസ് എന്നു തെളിയിക്കുന്ന സര്‍ക്കുലര്‍ പുറത്ത്. മീശ നോവല്‍ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായതിന് ശേഷം പത്രാധിപര്‍ കമല്‍റാം സജീവ് അടക്കമുള്ളവരെ മാതൃഭൂമി പുറത്താക്കിയിരുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് മാതൃഭൂമി മാനേജ്‌മെന്റ് വഴങ്ങിയെന്നും ബഹിഷ്‌കരണം പിന്‍വലിക്കണമെന്നും വ്യക്തമാക്കുന്നത്.

മീശ നോവല്‍ ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്ന് ആരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു.  മാതൃഭൂമി പ്രവര്‍ത്തനത്തിന്റ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും, അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിന്റെ പൂര്‍ണരൂപം

എല്ലാ എന്‍.എസ്.എസ് താലൂക്ക് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച മീശ എന്ന നോവല്‍ ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ വന്ന പരാമര്‍ശവും, ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരില്‍ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വിശദീകരണവും നമ്മെ ഏറെ വേദനിപ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ വിശ്വാസി സമൂഹത്തിന്റെ പൂര്‍ണ്ണസഹകരണം നേടിയിട്ടുള്ളതുമാണ്.

ഇത് മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് അവര്‍ക്ക് ബോദ്ധ്യം വന്ന സാഹചര്യത്തിലും, മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ എം.പി വിരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും, മാതൃഭൂമി ആഴ്ചപ്പതിപ്പു പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തുകഴിഞ്ഞെന്നും, അവരാരും ഇപ്പോള്‍ സര്‍വീസില്‍ ഇല്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നു എന്നും, മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ച സാഹചര്യത്തിലും ദിനപത്രത്തിന്റെ ബഹിഷ്‌കരണം ഉപേക്ഷിച്ച് പഴയതുപോലെ മാതൃഭൂമിയുമായി സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നു.

ഈ ആശയം താഴേത്തലങ്ങളില്‍ എത്തിക്കുന്നത് ആവശ്യമായ സത്വര നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.