'അപമാനിച്ച് ഇറക്കി വിട്ടിടത്തേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, തത്കാലം ഒരു മുന്നണിയിലേക്കുമില്ല'; നിലപാട് വ്യക്തമാക്കി ജോസ് പക്ഷം

യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കി വിട്ടിടത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക് വേണ്ടെന്നാണ് തീരുമാനം. പാ‍ർട്ടിയിലെ എംഎൽഎമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയ സാദ്ധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക.

യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് ജോസ് പക്ഷത്തിന്‍റെ സ്റ്റീയറിംഗ് കമ്മിറ്റി രാവിലെ പത്തിന് കോട്ടയത്ത് ചേരും.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ  പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എൽഡിഎഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം.

അങ്ങിനെയെങ്കിൽ ഇടതുമുന്നണിയുമായുള്ള പുതിയ സഖ്യത്തിന്‍റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. ഇതിനൊപ്പം എൻഡിഎയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വരുംനാളുകളിൽ പാർട്ടിയിൽ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.