പള്ളിപ്രവേശനം അംഗീകരിക്കാനാവില്ല: വിശ്വാസത്തില്‍ കോടതി ഇടപെടേണ്ടെന്നും മുസ്ലിം സ്ത്രീകള്‍ പ്രാര്‍ത്ഥിക്കേണ്ടത് വീടുകളിലില്‍ ഇരുന്നാണെന്നും 'സമസ്ത'

സ്ത്രീകള്‍ക്ക് പള്ളിപ്രവേശം എന്ന വാദം തള്ളി സമസ്ത കേരള ജമിയത്തുല്‍ ഉല്‍മ. മുസ്ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലിരുന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടരുതെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. പളളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മുസ്ലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം വനിതകള്‍ക്ക് പള്ളികളില്‍ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രമുഖ മുസ്ലിം സഘടനയായ സമസ്ത രംഗത്ത് വരുന്നത്. കേന്ദ്ര വഖഫ് കൗണ്‍സിലും, അഖിലേന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള ഭരണഘടനയുടെ 14-ാം വകുപ്പ് മറ്റൊരു വ്യക്തിയോട് അനീതി കാണിക്കുന്നുണ്ടോ എന്ന് വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ എസ് എ ബോബ് ദേ, എസ് അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് ആരാഞ്ഞു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂണെയില്‍ നിന്നുള്ള ദമ്പതികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഖുറാനിലോ ഹദീതിലോ ഇത്തരം വേര്‍തിരിവിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ശബരിമല വിധിയെ പരാമര്‍ശിച്ച് സ്ത്രീകള്‍ക്കുള്ള ആരാധനാസ്വാതന്ത്ര്യത്തെ തടയാനുള്ള ഉപകരണമായി മതം മാറരുതെന്ന വാദവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സൗദി, യു എ ഇ, ഈജിപ്റ്റ്, അമേരിക്ക, യുകെ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്ക മോസ്‌കില്‍ പ്രവേശനമുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.