ആക്ടിംഗ് വിസിമാരെ ചാന്‍സലര്‍ക്ക് നിയമിക്കാം; കുഫോസ് വിസിയെ പുറത്താക്കിയത് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് മേല്‍ക്കൈ

ര്‍വകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോരില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. ആക്ടിങ്ങ് വിസിമാരെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയതിനെതിരേ കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ നല്‍കിയ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി റദ്ദാക്കിയ നിയമനം ഉത്തരവ് റദ്ദാക്കാനും സ്‌റ്റേ ചെയ്യാനും സുപ്രീംകോടതി തയാറായില്ല. കേസ് തീര്‍പ്പാകും വരെ ആക്ടിങ്ങ് വിസിയെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

റിജി ജോണിന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. റിജി ജോണ്‍ സുപ്രീംകോടതിയില്‍ എത്തിയത്. 2018-ലെ യു.ജി.സി. ചട്ടം പ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാന്‍സിലര്‍ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍ പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വ്വകലാശാലക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998, 2010, 2018 വര്‍ഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോണ്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധി ഇല്ലാത്തതും നിയമനം റദ്ദാക്കുന്നതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികളിലേക്ക് യു.ജി.സി. തങ്ങളുടെ വിദഗ്ധരെ അയക്കാറില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ വിദഗ്ധരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ഉള്ള ഏക അപേക്ഷകന്‍ താന്‍ മാത്രം ആയിരുന്നു. അതിനാലാണ് തന്റെ പേര് മാത്രം സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.