ദേശീയപാത വികസനത്തിൽ കേരളത്തെ തഴയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു. കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്‍ഗണന പട്ടികയില്‍ ഉൾപ്പെടുത്തി ദേശീയപാത വികസനം നടത്തുമെന്നും കണ്ണന്താനം പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള ദേശീയപാതയുടെ വികസനം ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം ഗഡ്കരിക്ക് കത്തയച്ചിരുന്നു. സംസ്ഥാന വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയപാത വികസനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്ഥലമെടുപ്പ് നടപടി നിര്‍ത്തി വെയ്ക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍, നിതിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി തലവനും കത്തയച്ചിരുന്നു.
സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചതിനൊപ്പം തല്‍സ്ഥിതി തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേരള വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്രതീരുമാനം. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ വികസനം രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയതിനാല്‍ രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികളുണ്ടാവില്ല. മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ല്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം വേഗത്തില്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം അട്ടിമറിക്കുന്ന കേന്ദ്രതീരുമാനം സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വടക്കന്‍ ജില്ലകളില്‍ 80 ശതമാനവും തെക്കന്‍ മേഖലയില്‍ 60 ശതമാനവും സ്ഥലമെടുപ്പ് പൂര്‍ത്തിയായി. പദ്ധതി വൈകിയാല്‍ ഭൂമിവില ഇനിയും വര്‍ദ്ധിക്കുന്നത് അധികബാധ്യത വരുത്തും. ഈ സാഹചര്യത്തില്‍ കേന്ദ്രതീരുമാനം തിരുത്താന്‍ തയ്യാറാകണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.