എന്‍.ഡി.എ പ്രതിസന്ധിയില്‍; എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളില്ല, സ്വതന്ത്രർക്ക് പിന്തുണ നൽകാൻ ബി.ജെ.പി 

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ നാമനിർദേശ പ്രതിക സമർപ്പണം പൂർത്തിയായപ്പോഴും എറണാകുളം ജില്ലയിൽ മുഴുവൻ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ എൻ.ഡി.എ. പലയിടത്തും ബി.ജെ.പി ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും സ്ഥാനാര്‍ഥികളെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം.

തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും എന്‍.ഡി.എ സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നു ബി.ജെ.പി തീരുമാനം. ഇതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ 17 അംഗ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ പലയിടത്തും മത്സരിക്കാന്‍ ആളെ നിര്‍ത്താന്‍ പാര്‍ട്ടിക്കായില്ല. കൂത്താട്ടുകുളം നഗരസഭയില്‍ പകുതി സീറ്റില്‍ പോലും സ്ഥാനാര്‍‌ഥികളെ കണ്ടെത്താന്‍ എന്‍.ഡി.എക്കായില്ല.0 പ്രധാനനഗരസഭകളായ പിറവത്തും കോതമംഗലത്തും മൂവാറ്റുപുഴയിലും എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളില്ല. പലയിടത്തും സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനുമായില്ല.

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ചതിലും ആയിരത്തോളം സീറ്റുകളില്‍ മത്സരരംഗത്തുണ്ടെന്നും വിജയസാധ്യതക്കാണ് മുന്‍ഗണന നല്‍കിയതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ സഖ്യത്തിന് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ പോയത്. സ്വന്തം സ്ഥാനാർഥികളില്ലാത്ത സ്ഥലങ്ങളിൽ സ്വതന്ത്രർക്കും പിന്തുണ നൽകാനാണ് ബി.ജെ.പി തീരുമാനം.