സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ: പണം കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോയിരുന്നെന്ന് സൂചന 

സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എൻ.ഐ.എ. കഴിഞ്ഞദിവസം ചെന്നൈയില്‍ എന്‍.ഐ. എ കസ്റ്റഡിയിലെടുത്ത സ്വര്‍ണവില്‍പ്പനക്കാരായ രണ്ടുപേരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം ഇവര്‍ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ് വിറ്റിരുന്നത്. നെല്ലൂരില്‍ നിന്നാണ് കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും പണം പോയിരുന്നത്. ഇതോടെ എന്‍.ഐ.എ. അന്വേഷണം ഈ വഴിക്കും നീങ്ങിയിട്ടുണ്ട്.

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദലിയടക്കം രണ്ടുപേരെ എൻ.ഐ.എ. ശനിയാഴ്ച അറസ്റ്റുചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശി തന്നെയായ മുഹമ്മദാലി ഇബ്രാഹിമാണ് അറസ്റ്റിലായ മറ്റൊരാൾ. നിരോധിത സംഘടനകളിൽ അംഗമായവരും  അറസ്റ്റ് ചെയ്തവരിൽ ഉണ്ടെന്നാണ്  വിവരം.

എറണാകുളത്തും മലപ്പുറത്തുമായി ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ടു ഹാർഡ് ഡിസ്ക്, ഒരു ടാബ്‌ലറ്റ്, എട്ടു മൊബൈൽ ഫോണുകൾ, ആറു സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ, അഞ്ചു ഡി.വി.ഡി.കൾ എന്നിവ പിടിച്ചെടുത്തു. ബാങ്ക് പാസ്ബുക്കുകളും ക്രെഡിറ്റ് കാർഡുകളും യാത്രാരേഖകളും തിരിച്ചറിയൽ രേഖകളുമടക്കം ഒട്ടേറെ രേഖകളും എൻ.ഐ.എ. പിടിച്ചെടുത്തു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയായ കെ.ടി. റമീസിൽ നിന്നാണ് മുഹമ്മദലിയെയും മുഹമ്മദലി ഇബ്രാഹിമിനെയും കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ടിൽ പറയുന്നത്. റമീസിൽനിന്ന് സ്വർണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വെച്ചാണ് ഗൂഢാലോചന നടത്തിയത്. പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായാണ് ഇവർ വിനിയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

മൂവാറ്റുപുഴയിൽ ജലാലിന്റെയും റബിൻസിന്റെയും വീടുകളിൽ പരിശോധന നടത്തിയപ്പോൾ മലപ്പുറത്ത് കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, പി.ടി. അബ്ദു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകൾ നീണ്ടു.

സ്വർണക്കടത്ത് കേസിൽ ഇതുവരെ എൻ.ഐ.എ.യുടെ പിടിയിലായത് പത്തുപേരാണ്. ജൂലായ് 31-ന് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയും 30-ന് മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനെയും മലപ്പുറം സ്വദേശി സെയ്ദ് അലവിയെയും എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു. നേരത്തേ സ്വപ്‌നാ സുരേഷ്, സന്ദീപ് നായർ, സരിത്ത്, കെ.ടി. റമീസ് എന്നിവരെയും അറസ്റ്റു ചെയ്ത എൻ.ഐ.എ. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.