പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ.എസ്.ഐയെ സ്ഥലംമാറ്റി

തിരുവനന്തപുരം കാട്ടാക്കട നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാൻ എത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.  നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കി വിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

കഴിഞ്ഞ ദിവസമാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

Read more

തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. ഈ സമയങ്ങളില്‍ പൊലീസ് കാണിക്കേണ്ട മാന്യത പാലിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അടിയന്തര നടപടി.