ന്യൂസിലന്‍ഡ് ഭീകരാക്രമണം: അന്‍സി അലിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍

ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബാം ചെയ്ത ശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങും.

എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് കരുതുന്നതായി അന്‍സി അലി ബാവയുടെ ചെറിയച്ഛന്‍ നൗഷാദ് പറഞ്ഞു. നോര്‍ക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനെത്തിയ 23 കാരിയയ അന്‍സി അലി ബാവ ഭര്‍ത്താവ് അബ്ദുള്‍ നാസറുമൊത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. ആക്രമണം ഉണ്ടായ സമയത്ത് ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്.