നീറ്റ് പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക്, ചരിത്രം കുറിച്ച് ഒഡിഷയിലെ‌ ഷൊയ്ബ് അഫ്താബ്; കേരളത്തിൽ ഒന്നാം റാങ്ക് നേടി കൊയിലാണ്ടി സ്വദേശി ആയിഷ

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി ചരിത്രം കുറിച്ച് ഒഡിഷ റൂര്‍ക്കല സ്വദേശി ഷൊയ്ബ് അഫ്താബ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് ഈ പതിനെട്ടുകാരൻെറ സ്വപ്നം. രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിംഗിനായി ചേര്‍ന്നിരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് തയ്യാറായില്ല. കോട്ടയില്‍ തന്നെ താമസം തുടര്‍ന്നു. ലോക്ഡൗണില്‍ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിന് ലഭിച്ച നൂറുശതമാനം മാര്‍ക്ക്.

“2018-ന് ശേഷം ഞാന്‍ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂര്‍ വരെ പഠിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകാന്‍ ആഗ്രഹിക്കുന്നു.” ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു.

710 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി. അബ്ദുൾ റസാക്കിന്റെയും ഷെമീമയുടെയും മകൾ എസ്. അയിഷയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. അഖിലേന്ത്യാ തലത്തിൽ ഒ.ബി.സി. വിഭാഗത്തിൽ രണ്ടാം റാങ്കും അയിഷയ്ക്കാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ തന്നെ നീറ്റ് പരീക്ഷയ്ക്കായി അയിഷ പരിശീലനത്തിന് പോയിരുന്നു. കോഴിക്കോട് റെയിസ് മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് സെന്ററിലായിരുന്നു പരിശീലനം. ആദ്യതവണ പരീക്ഷ എഴുതിയപ്പോൾ 15,000-ത്തിന് മുകളിലായിരുന്നു റാങ്ക്. തുടർന്ന് വാശിയോടെ പഠിച്ചു. അങ്ങനെ 12 റാങ്ക് തന്നെ കരസ്ഥമാക്കി.

ഡൽഹി എയിംസിൽ ചേർന്ന് പഠിക്കാനാണ്‌ അയിഷയ്ക്ക് ആഗ്രഹം. പരീക്ഷ എഴുതിയപ്പോൾ തന്നെ ആദ്യ റാങ്കിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസം അയിഷയ്ക്ക് ഉണ്ടായിരുന്നു.

അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കിൽ അയിഷയ്ക്ക് പുറമേ കേരളത്തിൽനിന്ന് മൂന്നുപേർകൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോൻ കുര്യാക്കോസ് (50) എന്നിവർ.

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്.