എന്റെ മക്കള്‍ ഓട്ടോറിക്ഷ ഓടിച്ചും ചുമട് എടുത്തുമല്ല ജീവിക്കുന്നത്; പി.സി ജോര്‍ജിന് എതിരെ പി. ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിക്കാന്‍ പിസി ജോര്‍ജ് തന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുകയാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണെന്നും പക്ഷെ തന്റെ മക്കള്‍ ആ തൊഴിലുകളല്ല ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.

‘എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി സി ജോര്‍ജ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സഖാവ് പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി എന്റെ കുടുംബത്തെ കുറിച്ച് കഥകള്‍ മെനയുകയാണ് അദ്ദേഹം. ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണ്. എന്റെ മക്കള്‍ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്.’

‘മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി സി ജോര്‍ജ് പ്രതി ആയത്. സി.പി.എം. നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോര്‍ജിന്റെ ആക്ഷേപം എന്ന് ജനങ്ങള്‍ തിരിച്ചറിയും. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ല’ ജയരാജന്‍ പറഞ്ഞു.

ജയരാജന്റെ മക്കള്‍ കട്ട കമ്പനിയില്‍ ജോലി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചുമാണ് ജീവിക്കുന്നതെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. പിണാറായി വിജയന്റെയും ജയരാജന്റെയും മക്കളെയും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

കമ്യൂണിസത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന ആളാണ് പി ജയരാജന്‍. പി ജയരാജനും മക്കളുണ്ട്, പിണറായി വിജയനും മക്കളുണ്ട്. രണ്ട് കൂട്ടരും എവിടെയാണ്. യഥാര്‍ഥ കമ്മ്യൂണിസ്റ്റായ പി.ജയരാജന്റെ മക്കള്‍ കട്ട കമ്പനിയില്‍ ജോലി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചുമാണ് ജീവിക്കുന്നത്. പി ജയരാജന്റെ കമ്മ്യൂണിസമാണോ പിണറായിയുടെ കമ്മ്യൂണിസമാണോ ശരിയെന്ന് സിപിഐം പറയണമെന്നുമാണ് ജോര്‍ജ് പറഞ്ഞത്.