പന്തീരാണ്ട് കാലം കുഴലിലിട്ടാലും കെ. സുധാകരനെ നേരെയാക്കാന്‍ കോണ്‍ഗ്രസിന് ആവില്ല: എം.വി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ പറഞ്ഞതിന് ശേഷം സുധാകരന്‍ നടത്തിയ ന്യായീകരണമാണ് അതിനെക്കാള്‍ അപകടകരം. സുധാകരന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ക്ഷമാപണത്തിന് പകരം പരിഹാസവും ധിക്കാരവുമാണ് വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ നടത്തിയ അധിക്ഷേപം മലബാറിലെ ഉപമയാണെന്നും അത് വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു എന്നുമാണ് പരിഹാസത്തോടെ കെ.പി.സി.സി. അധ്യക്ഷന്‍ മറുപടി പറഞ്ഞത്. മലബാറിലുള്ള മറ്റൊരു ഉപമ – ”പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാക്കാനാവില്ലെ”ന്നതാണ്. ആ ഉപമയ്ക്ക് ഏറ്റവും അനുയോജ്യം കെ. സുധാകരനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാവില്ല

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ പറഞ്ഞതിന് ശേഷം സുധാകരന്‍ നടത്തിയ ന്യായീകരണമാണ് അതിനെക്കാള്‍ അപകടകരം. അധിക്ഷേപ വാക്കുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ക്ഷമാപണത്തിന് പകരം പരിഹാസവും ധിക്കാരവുമാണ് വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് നേരെ നടത്തിയ അധിക്ഷേപം മലബാറിലെ ഉപമയാണെന്നും അത് വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു എന്നുമാണ് പരിഹാസത്തോടെ കെ.പി.സി.സി. അധ്യക്ഷന്‍ മറുപടി പറഞ്ഞത്. മലബാറിലുള്ള മറ്റൊരു ഉപമ – ”പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാക്കാനാവില്ലെ”ന്നതാണ്. ആ ഉപമയ്ക്ക് ഏറ്റവും അനുയോജ്യം കെ. സുധാകരനാണ്. സുധാകരന്റെ ഇത്തരം അധിക്ഷേപങ്ങള്‍ പുതിയതല്ല.

പരേതനായ കോണ്‍ഗ്രസ്സ് നേതാവ് പി. രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പ്രതികരണം ”കെ. സുധാകരന്‍ നേരും നെറിയുമില്ലാത്തവന്‍ മാത്രമല്ല, ഭീരുകൂടിയാണ്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പദവിയിലെത്തിയത് വടിവാളും ബോംബും ഉപയോഗിച്ചാണെന്നും ആ ഗുണ്ടായിസവും ധിക്കാരവും ഇപ്പോഴും തുടരുന്നു” എന്നായിരുന്നു. പി. രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരുന്ന സമയത്ത് സുധാകര ഗുണ്ടാപ്പട രാമകൃഷ്ണനെ ഡിസിസി ഓഫീസില്‍ കയറാന്‍ പോലും അനുവദിച്ചില്ല. ഡിസിസി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിവന്ന ഗതികേട് രാമകൃഷ്ണനുണ്ടായി. അപ്പോഴാണ് രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് ഈ വാക്കുകള്‍ പറഞ്ഞത്. കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം കിട്ടില്ലെന്ന് മാത്രമല്ല, കുഴലിലിട്ടാല്‍ പട്ടിയുടെ വാല്‍ നേരെയാവാത്തത് പോലെ സുധാകരനെ നേരെയാക്കാന്‍ കോണ്‍ഗ്രസ്സില്‍ പോലും ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കഴിയും.