'രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമല്ല'; മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിയില്ലെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാന മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമല്ലെന്നും മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഒന്നാമത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ മോശമല്ല. മന്ത്രിമാര്‍ക്കെതിരെ സി.പി.എമ്മില്‍ വിമര്‍ശനമുയര്‍ന്നത് സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്ലെങ്കില്‍ സി.പി.എമ്മില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ അടക്കമുള്ളവ ഇന്നു നിയമസഭ പാസ്സാക്കാനിരിക്കെയാണ് സി.പി.എം നിലപാട് കടുപ്പിച്ചത്.

ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലില്‍ ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്. ഭരണഘടനപരമായി പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഗവര്‍ണറെ വിമര്‍ശിക്കുന്നത്.

സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യമായി ഇടപെടുകയാണ്. തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.