'ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരം, സര്‍ക്കാരും പൊലീസും വിചാരിച്ചാല്‍ മാത്രം അക്രമം അവസാനിപ്പിക്കാനാവില്ല' എം. വി ഗോവിന്ദന്‍

ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുത്തുന്നതാണ്. രണ്ടും ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗം തന്നെയാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായി തന്നെയാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സ്വാഭാവികമായിട്ടും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനായി വര്‍ഗീയമായി വിന്യസിക്കണമെന്ന് പറയുന്നതാണ് അപകടകരമായ ന്യൂനപക്ഷ വര്‍ഗീയത. ഇത് രണ്ടും ഗൗരവതരമാണ്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

പൊലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇത് അവസാനിപ്പിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിക്കണമെന്ന് വര്‍ഗീയ ശക്തികള്‍ തന്നെ തീരുമാനിക്കണം. സമ്മര്‍ദപരമായ ജനകീയ അടിത്തറ അതിനായി രൂപപ്പെടുത്തണം. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.