'മറുപടി പറയില്ല, ഇതിനിടയിൽ മാർക്സിസ്റ്റുകാരുണ്ട്, വൃത്തികേട് എന്ന വാക്ക് പിൻവലിക്കണം' ; മുത്തൂറ്റ് ചെയർമാന്റെ വിചിത്ര പത്രസമ്മേളനം

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകാർക്ക് നേരെ ശകാരം ചൊരിഞ്ഞു മുത്തൂറ്റ് ചെയര്‍മാന്‍ എം. ജി ജോര്‍ജ്ജ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കാൻ അദ്ദേഹം തയ്യാറായില്ല. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിഞ്ഞു മാറിയത്.

പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ശബ്ദമുയർത്തി പറഞ്ഞു. എന്നാല്‍ ഒരു മണിക്കൂറോളം താങ്കളെ കേട്ട ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനിടയിൽ മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് അദ്ദേഹം പറഞ്ഞത്. തുടർന്ന് പത്രസമ്മേളനം തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.

നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ലെന്നും പത്രസമ്മേളനത്തിൽ ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ അത് അംഗീകരിക്കില്ലെന്നാണ് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മദ്ധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു. തൊഴിൽ മന്ത്രി വിളിച്ചു ചേർത്ത മൂന്ന് ചർച്ചകളും മാനേജ്‌മെന്റ് പ്രതിനിധികൾ തൊഴിലാളികളുമായി ഒരുമിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടി വന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും പൂട്ടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രമേഷ് ചെന്നിത്തലയെ “മോനെ രമേശാ” എന്നും പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് പോലും പരാമർശിക്കാതെ ധാർഷ്ട്യം കലർന്ന പ്രതികരണമായിരുന്നു പത്രസമ്മേളനത്തിൽ ഉടനീളം അദ്ദേഹം നടത്തിയത്.