എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച, കുഞ്ഞാലിക്കുട്ടിയും ഇ. ടിയും നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്, വിവാദം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ച വിവാദത്തില്‍. എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ് കൂടിക്കാഴ്ച നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്റുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ഇന്നലെ രാത്രി കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് നേതാക്കള്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളാണ് പുറത്തു വിട്ടത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് നസ്റുദ്ദീന്‍ എളമരവും മറ്റ് അഞ്ചുപേരും ടാമറിന്‍ഡ് റസ്‌റ്റോറന്റില്‍ എത്തിയത്. ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ 8.15ന് ഇ. ടി മുഹമ്മദ് ബഷീര്‍ ഹോട്ടലിലെത്തി 105-ാം നമ്പര്‍ മുറിയെടുത്തു. അല്‍പ്പസമയത്തിനുശേഷം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച തുടര്‍ന്നു. പത്തു മിനിട്ടിനു ശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചര്‍ച്ചക്കു ശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടല്‍ വിട്ടത്.

അതേസമയം എസ്.ഡി.പി.ഐ നേതാക്കളെ കണ്ടത് അവിചാരിതമായാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇ.ടി പറഞ്ഞു. എന്നാല്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ പ്രസിഡന്റ് മജീദ് ഫൈസി വ്യക്തമാക്കി. ലീഗ് നേതാക്കളെ യാദൃച്ഛികമായി കണ്ടതല്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും മജീദ് ഫൈസി പറഞ്ഞു.

നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി.