മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിമതയോഗം; വിശദീകരണം തേടി സംസ്ഥാന നേതൃത്വം

മുസ്ലീം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിമതയോഗം. ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിക്ക് എതിരെയാണ് വിമതര്‍ യോഗം ചേര്‍ന്നത്. ഇതിനെതിരെ സംസ്ഥാനഘടകം വിശദീകരണം തേടി. . തകര്‍ക്കങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയാണ് ലീഗില്‍ തര്‍ക്കം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ഒരു വിഭാഗം നേതാക്കള്‍ അംഗീകരിക്കുന്നില്ല. തങ്ങളുടെ തീരുമാനത്തെ ചോദ്യംചെയ്ത് വിമത യോഗം ചേര്‍ന്ന നേതാക്കളോടാണ് നേതൃത്വം വിശദീകരണം ചോദിച്ചിരിക്കുന്നത്.

സംസ്ഥാന കൗണ്‍സില്‍ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാന്‍, കെ സി അബ്ദുള്ളക്കോയ എന്നിവര്‍ വിശദീകരണം നല്‍കണം. പാര്‍ട്ടിയെ വെല്ലുവിളിച്ച് വിമത യോഗം ചേര്‍ന്ന നേതാക്കള്‍ക്കെതിരെ ഇന്നലെ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. വിമത യോഗം ചേര്‍ന്നിട്ടില്ലെന്ന നേതാക്കളുടെ വിശദീകരണം ജില്ലാ കമ്മിറ്റി തള്ളിയിട്ടുണ്ട്.