മഞ്ഞണിഞ്ഞ മൂന്നാറിനെ കാണാന്‍ തിരക്കേറുന്നു

മലമുകളില്‍ നിന്ന് മഞ്ഞിറങ്ങിത്തുടങ്ങിയാല്‍ മൂന്നാറില്‍ പിന്നെ സഞ്ചാരികളുടെ തിരക്കേറും. അവധിക്കാലവും കൂടെയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മഞ്ഞുകാലവും അവധിക്കാലവും ഒരുമിച്ചെത്തുന്നതോടെ മൂന്നാര്‍ സുന്ദരിയെ കാണാന്‍ തിരക്കേറുകയാണ്. മൂന്നാര്‍, തേക്കടി , വാഗമണ്‍, തുടങ്ങി ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതിശൈത്യത്തിന്റെ വരവറിയിച്ചുകൊണ്ട് മൂന്നാര്‍ ടൗണില്‍ കഴിഞ്ഞ ദിവസം നാല് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അടുത്തുള്ള എസ്റ്റേറ്റുകളായ ലക്ഷ്മി, ചെണ്ടുവരൈ, ചിറ്റുവാര എന്നിവിടങ്ങളില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി.

രാജമലയില്‍ മാത്രം ദിവസേന 2250 പേര്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.  മാട്ടുപെട്ടിയിലും മഞ്ഞുകാലത്തിന്റെ തിരക്കേറിക്കൊണ്ടിരിക്കുകയാണ്. മാട്ടുപെട്ടിയില്‍ ശരാശരി 1500 സഞ്ചാരികള്‍ എത്തുന്നുണ്ടെന്നാണ് ജില്ലാ ടൂറിസം വകുപ്പിന്റെ കണക്ക്. എന്നാല്‍ ക്രിസ്മസ് അവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം പതിന്മടങ്ങാകുമെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നത്.

ഇപ്പോള്‍ തന്നെ മൂന്നാറിലേക്കുള്ള വഴിയില്‍ അടിമാലി മുതല്‍ സഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ്. പ്രധാനകേന്ദ്രങ്ങളില്‍ മാത്രമല്ല, അടുത്തകാലത്ത് പ്രസിദ്ധമായ കൊളുക്കുമലയിലും മീശപ്പുലിമലയിലും സന്ദര്‍ശകരുടെ വമ്പന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ കൊച്ചി- ധനുഷ്‌കോടി പാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളില്‍ റോഡുപണി നടക്കുന്നതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് മധുര വഴി മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കുന്നുണ്ട്.