മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ കുറവ്, ഇടുക്കിയില്‍ കൂടി, ഡാം സുരക്ഷ അതോറിറ്റി പരിശോധനക്ക് എത്തും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അഞ്ച് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയട്ടുള്ളത്. അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 900 ഘനയടിയായി കുറച്ചിട്ടുണ്ട്.

ജലനിരപ്പ് 142 അടിയായതോടെ ഇന്നലെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയത് പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരാന്‍ കാരണമായിരുന്നു. ഇത് നദീതിരത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നതിനെതിരെ കേന്ദ്ര ജല കമ്മീഷന് പരാതി നല്‍കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നാലും സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2400.52 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ നിന്നും മൂലമറ്റത്തേക്ക് വൈദ്യുതി ഉല്‍പാദനത്തിനായി പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്. 2401 അടിയായി ഉയര്‍ന്നാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

Read more

അതേസമയം ഡാം സുരക്ഷ അതോറിറ്റി ഇടുക്കി അടക്കമുള്ള അണക്കെട്ടുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശോധന നടത്തും. ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തുക. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഇടുക്കി, ചെറുതോണി, മലങ്കര, കുളമാവ് അണക്കെട്ടുകള്‍ സന്ദര്‍ശിക്കും.