'പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കരുത്' വിവാദ ഉത്തരവിറക്കി 'കലമണ്ണില്‍ അച്ചായന്‍റെ' കോളജ്

പത്തനംതിട്ട മൗണ്ട് സിയോന്‍ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ആണ്‍കുട്ടികള്‍ വേഗത കൂട്ടി വാഹനമോടിക്കുന്നതിനാല്‍ അപകടമുണ്ടാകുമെന്നും അങ്ങനെ സഞ്ചരിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്നുമാണ് കോളേജ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. കലമണ്ണില്‍ അച്ചായന്‍ എന്ന് അറിയപ്പെടുന്ന ഏബ്രഹാം കലമണ്ണിലിന്‍റെ ഉടമസ്ഥതയിലുള്ള കോളജാണിത്.

ഈ മാസം 11നാണ് കോളേജ് അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കരുത്. ആണ്‍കുട്ടികള്‍ വേഗത കൂട്ടി വാഹനമോടിക്കുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിക്കണം. ഇതാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഉത്തരവിറക്കിയതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് ഡെക്കന്‍ ക്രോണിക്കിളിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ തന്നെ ഇരുചക്രവാഹനമോടിക്കുന്നതിന് വിലക്കില്ല.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ ഒപ്പം സഞ്ചരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പത്തനംതിട്ട ഡിവൈഎസ്പി കെ എ വിദ്യാധരന്‍ പറയുന്നത് അത്തരത്തിലൊരു വിലക്കില്ലെന്നാണ്.