മോൻസൺ കേസ്; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും

മോൻസൺ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇറ്റലിയിലുള്ള അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചു വരുത്തുന്നത്.

മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മോൻസന്റെ പുരാവസ്തു ശേഖരത്തിലെ ചില വസ്തുക്കൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സൂചനയുണ്ട്.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു ശേഖരം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും പരിചയപ്പെടുത്തിയതും അനിത പുല്ലയിലാണ്. മോൻസൺ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അനിത പുല്ലയില്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മാത്രമല്ല, കേസിലെ പരാതിക്കാരെ അനിത പുല്ലയില്‍ സഹായിക്കുകയും ചെയ്തിരുന്നു. നിരവധി പ്രമുഖരെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അനിതയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.