ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് വേണ്ടി ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് വേണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ ഹാജരായി. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാലിന് വേണ്ടി അഡ്വ. രശ്മി ഗൊഗോയി ഹൈക്കോടതിയില്‍ ഹാജരായത്. ആനക്കൊമ്പ് വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

മോഹന്‍ലാലിന്റെ അഭിഭാഷകന്‍ സിക്കു മുഖോപാധ്യായയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രശ്മി ഗൊഗോയ് എത്തിയത്.

കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

മോഹല്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ അനേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടിയിരുന്നു. കേസ് നിലനില്‍ക്കെ കാലങ്ങള്‍ക്ക് ശേഷം നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹല്‍ലാലിന് നല്‍കി കൊണ്ടുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Read more

2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.