കേരള സർവകലാശാലയിലെ മാർക്ക്ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്. കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്‌വെയറിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. വിദഗ്ധ സമിതി റിപ്പോർട്ട് ഇന്നത്തെ സിൻഡിക്കേറ്റ് യോഗം പരിശോധിക്കും. അതേസമയം ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കുറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. കൂടുതൽ യൂസർ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് തെളിവില്ലെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.
മാർക്ക്ദാന വിവാദത്തില്‍ സർവകലാശാല എടുക്കേണ്ട നടപടികളെ കുറിച്ച് സിൻഡിക്കേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. 2016 മുതൽ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയ ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്സുകളിലെ മാർക്കിലാണ് തിരിമറി നടത്തിയത്. പരീക്ഷക്ക് ശേഷം പാസ് ബോർഡ് നിശ്ചയിച്ച മോഡറേഷൻ മാർക്കിലും അധികം മാർക്ക് സർവകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ് വെയർ വഴി നൽകുകയായിരുന്നു. ഇതിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക അന്വേഷണം നടത്തുകയാണ്.
Read more
മാർക്ക്ദാന വിവാദം പുറത്ത് വന്ന ശേഷം നടക്കുന്ന സിൻഡിക്കേറ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കൂടുതൽ നടപടി, സോഫ്റ്റ് വെയർ പരിഷ്കരണം എന്നിവ പരിഗണിക്കും. കാര്യവട്ടം കാമ്പസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയും സിൻഡിക്കേറ്റ് പരിഗണിക്കും. അസി. പ്രൊഫസര്‍ ഡോ. ജോൺസൺ മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് കമ്മീഷന്‍റെ റിപ്പോർട്ട് യോഗം പരിഗണിക്കും. ഡോ ജോൺസണെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രിക്കും കുട്ടികൾ പരാതി നൽകിയിട്ടുണ്ട്.







