ഗെയിമിംഗിന് മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കൗമാരക്കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് മൊബൈല്‍ ഫോണ്‍ ഗെയിമിംഗിന് നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പതിനാലുകാരനാണ് മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടി മൊബൈല്‍ ഗെയിമിംഗിന് അടിമയാണെന്നാണ് പുറത്തുവരുന്ന വിവരം.

കൗമാരക്കാരന്‍ നേരത്തെ തന്നെ പഠനം അവസാനിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ഇന്റര്‍നെറ്റ് അവസാനിച്ചതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്ത് നല്‍കാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ റീചാര്‍ജ് ചെയ്ത് നല്‍കാന്‍ പറ്റില്ലെന്ന് മാതാവ് പറഞ്ഞതോടെ കുട്ടി അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അമ്മ ഫോണ്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് കുട്ടിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഉറങ്ങിക്കിടന്ന അമ്മയെ കുട്ടി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ മാതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പയ്യോളി പൊലീസ് കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തിട്ടുണ്ട്.