എം.എൽ.എയ്ക്കും ജില്ലാ സെക്രട്ടറിയ്ക്കും ലാത്തിചാർജിൽ ഏറ്റ മർദ്ദനം; സി.പി.ഐയിൽ അതൃപ്തി പുകയുന്നു

എൽദോ എബ്രഹാം  എം.എൽ.എയ്ക്കും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു അടക്കമുള്ള നേതാാക്കൾക്കും മർദ്ദനമേറ്റ് ഒരു മാസമാസത്തോളമായിട്ടും പൊലീസുകാർക്ക് എതിരെ നടപടി ഇല്ലാത്തതിൽ സിപിഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. കാനം ആശുപത്രിയിൽ ആയതോടെ വിഷയത്തിൽ ഇടപെടാനും ആരുമില്ല. നടപടി വൈകിയാൽ പ്രതിഷേധിക്കാനും ആലോചനയുണ്ടെന്നാണ് സൂചന.സംഭവത്തെെക്കുറിച്ച് അന്വേഷിച്ച കളക്ടറുടെ റിപ്പോർട്ട്  ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെെട്ടതിലാണ് നേതാക്കളുടെ അമർഷം. പൊലീസുുകാർക്ക് എതിരെ നടപടി വേണ്ടെെന്ന സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. നടപടി ഇനിയും വൈകിയാൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് നേതൃതലത്തിലെ ധാരണ.

“എൽദോ എബ്രഹാമിന് മർദ്ദനമേറ്റ വിവരം കളക്ടർ സ്ഥിരീകരിച്ചിട്ടും നടപടി വൈകിക്കുന്നത് പാർട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണ്. മജിസ്ട്രേറ്റ്റി പദവിയുള്ള ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്മേൽ പിന്നെ ആഭ്യന്തര സെകട്ടറിയോടും പൊലീസ് മേധാവിയോടും നിർദ്ദേശം തേടുന്നതിന് ന്യായീകരണമില്ല
പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് അവരുടെ മേധാവി പറയുമെന്നാണോ സർക്കാർ പ്രതീക്ഷിക്കുന്നത് ” ഒരു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പറഞ്ഞു.
ലാത്തി ചാർജിൽ നേരിട്ട് അതൃപ്തി അറിയിക്കാൻ എത്തിയ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോടും ഫോണിൽ ബന്ധപ്പെട്ട കാനം രാജേന്ദ്രനോടും മുഖ്യമന്ത്രി നടപടി ഉറപ്പ് നൽകിയതാണ്.അതിന് കളമൊരുക്കാനാണ് കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചത്.ജൂലൈ 29 ന് കളക്ടർ റിപ്പോർട്ട് കൈമാറി. എന്നാൽ റിപ്പോർട്ടിന്മേൽ എന്തു നടപടി എടുക്കണമെന്ന് നിർദ്ദേശിക്കാൻ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ഇത് കബളിപ്പിക്കുന്നതിന് തുല്യമാണെന്നും സി പി ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം ലാത്തിച്ചാർജിൽ നടപടി വൈകുന്നതിൽ ഇപ്പോൾ തന്നെ പ്രതിഷേധം അറിയിക്കണം എന്ന വികാരം പാർട്ടി നേതൃത്വത്തിലും പ്രവർത്തകരിലുമുണ്ട്. പാർട്ടിയിലെ കാനം വിരുദ്ധ വിഭാഗമാണ് ഈ ആവശ്യത്തിന് പിന്നിൽ.സംഭവത്തിൽ പാർട്ടിയ്ക്കകത്തെ ചേരിതിരിവും ഉൾച്ചേർന്നിട്ടുണ്ട് എന്നതാണ് കാരണം. ലാത്തിച്ചാർജിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കെ.പി രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ വെച്ചതും ഇതിന്റെ ഭാഗമാണ്. കമ്മീഷൻ ഈമാസം 29 ന് റിപ്പോർട്ട് നൽകും.
ജൂലൈ 23 ന്  നടന്ന പൊലീസ് മർദ്ദനത്തിൽ ഇത്രയും ദിവസങ്ങളായിട്ടും നടപടി ഇല്ലാത്തതിലുള്ള അതൃപ്തി മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയേയും അറിയിക്കാൻ പോലും ആകാത്ത പ്രതിസന്ധിയിയും സി പി ഐ നേരിടുന്നുണ്ട്. മുഖ്യമന്ത്രിയുമായി  ആശയ വിനിമയം നടത്താറുള്ള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിയിലായതാണ് ഇതിന്റെ കാരണം.കാനത്തിന്റെ അസാന്നിധ്യത്തിൽ ഈ ദൗത്യം നിർവ്വഹിക്കാൻ മറ്റാർക്കും ചുമതല നൽകിയിട്ടുമില്ല.അസിസ്റ്റന്റ് സെക്രട്ടറിമാരോ നിയമസഭാ കക്ഷി നേതാവോ അതിന് തുനിഞ്ഞാൽ തന്നെ ചർച്ചയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ധാരണ ഉണ്ടാക്കേണ്ടതുണ്ട്. എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കാനം രാജേന്ദ്രനുമായി സംസാരിക്കാനും നേതാക്കൾക്ക് ആകുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയുടെ ചുമതല മറ്റാർക്കെങ്കിലും കൈമാറണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാകുന്നുണ്ട്.