പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് കെ. എം ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് എം. കെ മുനീര്‍; എല്‍.ഡി.എഫിന് 'തമ്പുരാന്‍' മനോഭാവം

മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെ സസ്പെന്‍ഡ് ചെയ്തതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുനീര്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിന്റെ പേരിലാണ് കെ.എം ബഷീറിനെ സസ്‌പെന്റ് ചെയ്തത്.

മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ കെ.എം ബഷീര്‍ ന്യായീകരിക്കുകയും ആവര്‍ത്തിക്കുമെന്ന് പറഞ്ഞെന്നും മുനീര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി എടുത്തത്.

യു.ഡി.എഫിന്റെ പരിപാടികള്‍ക്ക് എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കാറില്ല. എല്‍.ഡി.എഫ് തമ്പുരാക്കന്മാരെ പോലെ പരിപാടി നടത്തുകയും അടിയാളന്‍മാരെ പോലെ ഞങ്ങള്‍ അതില്‍ പങ്കെടുക്കണമെന്നാണ് അവരുടെ മനോഭാവമെന്നും എം.കെ മുനീര്‍ ആരോപിച്ചു. തങ്ങള്‍ നടത്തിയ ഉപവാസ സമരത്തിന് മൂന്ന് എം.എല്‍.എമാരെ വിളിച്ചു. എന്നാല്‍ അവര്‍ പറഞ്ഞത് വരാന്‍ പറ്റില്ല എന്നാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

ഒന്നിച്ചുള്ള സമരം എ.കെ.ജി സെന്ററില്‍ വെച്ചല്ല തീരുമാനിക്കേണ്ടത്. എല്ലാവരേയും വിളിച്ചു കൂട്ടി തീരുമാനിക്കണമായിരുന്നു എന്നും മുനീര്‍ പറഞ്ഞു. ആദ്യം ഒന്നിച്ചുള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചത് പിണറായി വിജയനാണ്. മാര്‍കിസ്റ്റ് പാര്‍ട്ടി അവിടെ നിന്ന് ഒരു തിട്ടൂരം തരുന്നു. ഞങ്ങളിതാ മനുഷ്യ ചങ്ങലയ്ക്ക് പോവുന്നു, സൗകര്യമുണ്ടെങ്കില്‍ വന്നോളൂ എന്ന് പറയുന്ന സമരങ്ങളൊന്നും സദുദ്ദേശപരമല്ല. ഇത് രാഷ്ട്രീയമാണെന്നും എംകെ. മുനീര്‍ തിരുവനന്തപുരത്ത് വെച്ച് പറഞ്ഞു.

ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കെ.എം. ബഷീറിനെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു, ലീഗ് നേതൃത്വത്തിനെതിരെ രംഗത്തെത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

യുഡിഎഫ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ലീഗിലെ അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് തീരുമാനം ലംഘിച്ച് ആരെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടത് പരിപാടിയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് വലിയ കാര്യമാക്കേണ്ടതില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാട്.