താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങൾക്ക് അറിയാം, എ.കെ.ജി സെന്ററില്‍ പോയി ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് വി. മുരളീധരന്‍

താന്‍ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. അക്കാര്യം എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ വിജയരാഘവൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ.

ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നില്‍ എന്നാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ നടത്തിയതെന്നാണ് വി മുരളീധരൻ്റെ വാദം. കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തിൽ, സിപിഎം ജീവന് ഭീഷണി ഉയർത്തിയ കാലത്ത് പോലും പിൻമാറിയിട്ടില്ല – വി മുരളീധരൻ പറഞ്ഞു.