മീഡിയാവണ്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലായി; വാര്‍ത്തകള്‍ വിനാശകരമായി വളച്ചൊടിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി എം.ബി രാജേഷ്

താന്‍ പറയാത്ത വാക്കുകള്‍ തിരുകി കയറ്റി വാര്‍ത്ത വളച്ചൊടിച്ച മീഡിയാ വണ്‍ ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാധ്യമങ്ങള്‍ അതിനെ പിന്തുണക്കണം എന്നതിനെ കറിച്ചുമാണ് താന്‍ പറഞ്ഞത്.

മാധ്യമങ്ങള്‍ പിന്തുണ തന്നിട്ടുണ്ടെന്നും ജനപ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന വേദിയില്‍ പറഞ്ഞു. എന്നാല്‍ മീഡിയ വണ്‍ ചാനല്‍ ഇത് വികൃതമാക്കി വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടെ ‘കോതി സമരക്കാരെ അധിക്ഷേപിച്ച് മന്ത്രി എം ബി രാജേഷ്, കക്കൂസ് മാലിന്യം കലര്‍ന്ന ജലം കുടിച്ചാണ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നത്’ എന്നാണ് മന്ത്രി പറഞ്ഞതെന്നാണ് മീഡിയാ വണ്‍ വാര്‍ത്ത നല്‍കിയത്.

ഇതിനെതിരെയാണ് മന്ത്രി രൂക്ഷമായി പൊട്ടിത്തെറിച്ചത്. പിന്തുണച്ചില്ലെങ്കിലും ദ്രോഹം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. മീഡിയാവണ്‍ എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മനസിലായി. വിനാശകരമായ നിലയില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും അദേഹം പറഞ്ഞു. വികൃതമായി റിപ്പോര്‍ട്ടുകള്‍ ചെയ്യരുതെന്നാണ് മീഡിയാ വണ്ണിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Read more

മന്ത്രി അബ്ദുള്‍റഹ്‌മാനെ തീവ്രവാദിയാക്കി ചിത്രീകരിച്ചതാരാണ്. നിങ്ങള്‍ ആടിനെ പട്ടിയാക്കുകയാണോ. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ പേരില്‍ തന്നെ തീവ്രവാദിയാണ് എന്നുള്ള അങ്ങേയറ്റം അധിക്ഷേപകരവും അപകടകരവുമായ പ്രസ്താവന നടത്തിയത് ഈ സമരക്കാരല്ലെ. അവരെ അപ്പോള്‍ വിമര്‍ശിക്കാന്‍ പാടില്ലെ. അവര്‍ക്കെന്തും പറയാം, മാധ്യമങ്ങള്‍ക്കത് പ്രശ്നമല്ല. മാധ്യമങ്ങള്‍ അതെല്ലാം ഒളിച്ചുവക്കാനും തമസ്‌കരിക്കാനുമൊക്കെ ശ്രമിച്ചതാണല്ലോയെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.