പത്തനംതിട്ടയില്‍ മന്ത്രി ഉയര്‍ത്തുന്നതിനിടെ പതാക കയറില്‍ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

പത്തനംതിട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ പിഴവ്. മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയില്‍ അത് കയറില്‍ കുടുങ്ങുകയായിരുന്നു. പകുതി പൊങ്ങിയ ദേശീയ പതാക അത് ചുറ്റിയിരുന്ന കയറിലാണ് കുടുങ്ങിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പതാക തിരിച്ചിറക്കി. പതാക കെട്ടിയതിലെ അപാകതകള്‍ പരിഹരിച്ച ശേഷം വീണ്ടും ഉയര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് മന്ത്രിയും ജില്ലാ കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു. അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പിന് ഫെഡറലിസം അടിസ്ഥാനഘടകമാണ്. മതനിരപേക്ഷത ഇല്ലെങ്കില്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനാകില്ലെന്നും ഭക്ഷണവും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണെന്ന് പറഞ്ഞ അദ്ദേഹം പ്രസംഗത്തില്‍ കിഫ്ബിയെ കുറിച്ചും സംസാരിച്ചു. എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.