'ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക്‌ സ്നേഹത്തിന്റെ ആശ്വാസവണ്ടികളാണ്'; തിരു. മേയര്‍ക്ക് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്

പ്രളയം വലിയ ദുരന്തം വിതച്ച സ്ഥലങ്ങളിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാന്‍ തിരവനന്തപുരം നഗരസഭയും മേയര്‍ വി.കെ പ്രശാന്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രശംസ നേടിയിരുന്നു. വയനാട് പോലുള്ള പ്രളയ ബാധിത ജില്ലകളിലെ ദുരിതാശ്വാസ ജില്ലകളിലേക്ക് മേയര്‍ പ്രശാന്തും കൂട്ടരും ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി നിരവധി ലോറികളാണ് എത്തിയത്. മേയറിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദ്യമായ ഭാഷയില്‍ നന്ദി പറയുകയാണ് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്. ഉരുള്‍പൊട്ടി വന്‍ ദുരന്തം ഉണ്ടായ പുത്തുമല ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേപ്പാടി.

ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്നേഹത്തിന്റെ ആശ്വാസവണ്ടികളാണെന്ന് സഹദ് പറയുന്നു. തന്റെ നാടിന് സംഭവിച്ച ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും കരയാന്‍ വയ്യ, ഒത്തിരിപ്പേര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്. ആദ്യം ഇവിടെയെത്തുമ്പോള്‍ കണ്ട ആ അവസ്ഥയില്‍ നിന്ന് എല്ലാം മാറിയിരിക്കുന്നു. വേദനകള്‍ക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാന്‍ ശീലിക്കുകയാണു ഞങ്ങള്‍. സഹായങ്ങള്‍ എത്തുന്നുണ്ട്. ഒരു പരിചയം പോലുമില്ലാത്തവര്‍ വിളിക്കുന്നുണ്ട്. ഇടക്ക് വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോണ്‍ വെക്കുകയാണു ചെയ്യാറ്. പുത്തുമലയുടെ താഴ്വാരത്തെ ആ ജീവിതങ്ങള്‍ ജീവിതത്തെ, ഭാവിയെ ആശങ്കയോടെ നോക്കുകയാണു. ഓരുപാട് പേരെ കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ട്.

മേയര്‍,നിങ്ങളെ വിളിച്ച് പറയാന്‍ വെച്ചിരുന്ന നന്ദിയെല്ലാം ഇവിടെ പറയുകയാണ്.ഇവിടേക്ക് സഹായങ്ങളെത്തിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുക.എല്ലാ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ഞങ്ങള്‍ക്ക് ആശ്വാസങ്ങളെത്തുന്നുണ്ട്. ആദ്യ ദിവസങ്ങളില്‍ അല്‍പം ആശങ്കകളുണ്ടായിരുന്നു. സഹായങ്ങള്‍ എത്തുന്നത് സംബന്ധിച്ചായിരുന്നു. ചുരങ്ങളില്‍ ഇടക്കിടെയുള്ള തടസ്സങ്ങള്‍ അത് വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ അതെല്ലാം മാറിയിട്ടുണ്ട്. പ്രിയ്യപ്പെട്ട വളരെ പ്രിയ്യപ്പെട്ട മേയര്‍ ബ്രോ. അവിടുള്ള എന്റെ പ്രിയ്യപ്പെട്ടവരേ, നന്ദിപറയുന്നതിനെല്ലാം ഇക്കാലത്ത് എന്ത് പ്രാധാന്യമാണുള്ളതെന്ന് അറിയില്ലെന്നും സഹദ് പറയുന്നു.

എല്ലാവരും പുത്തുമലയിലേക്ക് ഒരിക്കല്‍ വരണം. ഈ നാടിനെ എല്ലാവരുടെയും സഹായത്തോടെ നമ്മുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. കൂടുതല്‍ മനോഹരമായ പുത്തുമലയിലേക്ക്. കൂടുതല്‍ മനോഹരമായ മേപ്പാടിയിലേക്ക് നിങ്ങള്‍ ഒരിക്കല്‍ വരണം. ആവോളം സ്നേഹത്തിന്റെ മലനിരകള്‍ നിങ്ങളെ കാത്തിരിക്കും. പരസ്പരം മനസ്സിലാകുന്ന സ്നേഹത്തിന്റെ ഭാഷ കൂടുതല്‍ പ്രകാശിക്കട്ടെ എന്നു സഹദ് കത്തില്‍ ആശംസിക്കുന്നു. പുത്തുമല ദുരന്തത്തെ അതിജീവിക്കാന്‍ സഹായിച്ച എം.എല്‍.എ സി.കെ. ശശീന്ദ്രനും, സബ് കളക്ടര്‍ ഉമേഷും ഉള്‍പ്പടെയുള്ളവര്‍ക്കും സഹദ് കത്തില്‍ നന്ദി പറയുന്നുണ്ട്.

https://www.facebook.com/permalink.php?story_fbid=1097386390472063&id=100006021365939