കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക് ഡൗൺ: അഞ്ച് ഇടങ്ങളിൽ മെ​ഗാ വാക്സിനേഷൻ ക്യാമ്പുകൾ

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കും. രോഗികൾ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സീൻ വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാകളക്ടർ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ ആശുപത്രികളിൽ പുതുതായി 500 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനിലുള്ളവരെ പരിശോധിക്കാനുള്ള നടപടികൾ കർശനമാക്കിയെന്നും ജില്ലാകളക്ടർ പറഞ്ഞു.

ടാഗോർ ഹാൾ, അർബ്ബൻ ഹെൽത്ത് സെൻറർ – വെസ്റ്റ്ഹിൽ, അർബ്ബൻ ഹെൽത്ത് സെൻറർ – ഇടിയങ്ങര, അർബ്ബൻ ഹെൽത്ത് സെൻറർ – മാങ്കാവ്, ഫാമിലി ഹെൽത്ത് സെൻറർ – ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്. 20,000 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ കൂടുതൽ വാക്സിൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ് വാക്സിൻ നൽകുന്നുണ്ട്.

രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ലോക്ക് ഡൌണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക് ഡൌണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്.

അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ, ആരോഗ്യ മേഖലയിൽപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും, ബീച്ച്, പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല, പൊതുഗതാഗതം സാധാരണ നിലയിൽ പ്രവർത്തിക്കു., അതേസമയം പിഎസ്സി പരീക്ഷകൾ പതിവ് പോലെ നടക്കുമെന്നും കലക്ടർ അറിയിച്ചു.