'ഇ. പി ഉറങ്ങുന്നത് ഗോപീകൃഷ്ണന്‍ കണ്ടിട്ടുണ്ടോ..?, ആ തടി ഭക്ഷണം കഴിച്ചു കൊഴുത്തതുമല്ല'; മാതൃഭൂമി കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

കേരളാ പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായി എന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച മാതൃഭൂമി കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. കാര്‍ട്ടൂണില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ പരിഹസിച്ചതാണ് വിമര്‍ശനത്തിന് കാരണം.

വെടിയുണ്ടകള്‍ കാണാതായത് പുതിയ കാര്യമല്ലെന്ന് കോടിയേരി പറയുമ്പോള്‍ ഒരു വെടിയുണ്ട ഏതാണ്ട് ഈ ഭാഗത്താണ് പണ്ട് കാണാതായത് എന്ന് തന്റെ കഴുത്തില്‍ തൊട്ട് ഇ.പി ജയരാജന്‍ പറയുന്നതായാണ് ഗോപീകൃഷ്ണന്‍ കാകദൃഷ്ടിയില്‍ വരച്ചത്.

വിജയവാഡയില്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് മടങ്ങവെ 1995 ഏപ്രില്‍ 12- ന് ഇപി ജയരാജന് നേരെ തീവണ്ടിയാത്രയ്ക്കിടെ ഉണ്ടായ വധശ്രമത്തില്‍ വെടിയേറ്റ് കഴുത്തില്‍ നീക്കം ചെയ്യാനാവാതിരുന്ന വെടിയുണ്ടയുടെ ഭാഗങ്ങളെ പരാമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍. ഇതോടെ നിരവധി പേരാണ് കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നത്.

പ്രീജിത്ത് രാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണില്‍ പറഞ്ഞത് ശരിയാണ്. ഇ പി യുടെ കഴുത്തില്‍ ഒരു വെടിയുണ്ടയുണ്ട്. അത് ഒരാഡംബരത്തിന് മാതൃഭൂമി മുതലാളി “ഗാട്ടും കാണാചരടും” എഴുതിയത് പോലെ വാടകയ്‌ക്കെഴുതി ഉണ്ടാക്കിയതല്ല ഗോപീകൃഷ്ണാ… ഇ പിയെ ഇല്ലാതാക്കണം എന്ന് തീരുമാനിച്ച് കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് ക്രിമിനല്‍, വിക്രം ചാലില്‍ ശശിയെ പോലുള്ള ആര്‍ എസ് എസ് ഗുണ്ടകളുടെ സഹായത്തോടെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ദേഹത്ത് തുളഞ്ഞ് കയറിയതാണ്. അത് കഴുത്തില്‍ നിന്നും നീക്കം ചെയ്താല്‍ ആ മനുഷ്യന്‍ പിന്നെ ജീവനോടെയിരിക്കില്ല. അതുകൊണ്ടാണ് ആ വെടിയുണ്ട നമുക്ക് തൊട്ടറിയാന്‍ പാകത്തില്‍ ഇ പി യുടെ കഴുത്തില്‍ ഇപ്പോഴും ശേഷിക്കുന്നത്. ഗോപി കരുതുംപോലെ അത് സര്‍ക്കാരിന്റെ ഉണ്ടയുമല്ല, കോണ്‍ഗ്രസ് വിലക്ക് വാങ്ങിയ ആര്‍ എസ് എസ് വെടിയുണ്ടയാണ്.

സഹിക്കാന്‍ പറ്റാത്ത വേദനയും സഹിച്ചാണ് ഇ പി ജീവിക്കുന്നത്. അയാള്‍ ഉറങ്ങുന്നത് ഗോപീകൃഷ്ണന്‍ കണ്ടിട്ടുണ്ടോ? കണ്ടുകാണില്ല. വീരേന്ദ്രകുമാര്‍ കണ്ടിട്ടുണ്ട്. ചോദിച്ചാല്‍ പറഞ്ഞുതരും. ഓക്‌സിജന്‍ മാസ്‌കൊക്കെ ധരിച്ച്, വല്ലാതെ അസ്വസ്ഥമാക്കുന്നൊരു കാഴ്ചയാണത്. നിങ്ങള്‍ വരച്ച് രസകരമാക്കായ ഇ പി യുടെ ദേഹത്തിന്റെ കുടവയറടക്കമുള്ള ആ തടിച്ച പ്രകൃതം ഭക്ഷണം കഴിച്ച കൊഴുപ്പുകൊണ്ടുണ്ടായതല്ല ഗോപീ.., അത് സ്റ്റിറോയ്ഡ് അടക്കമുള്ള മരുന്നുകള്‍ നിരന്തരം ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായത് കൊണ്ടുണ്ടായതാണ്. ആ മരുന്നുകള്‍ ഒരുനേരം മുടങ്ങിയാല്‍ ഒന്ന് നടക്കാന്‍ പോലുമാകാതെ ആ മനുഷ്യന്‍ കുഴഞ്ഞിരുന്നു പോകും.

അത്തരമൊരവസ്ഥയിലൂടെ ഗോപീകൃഷ്ണനും വീരേന്ദ്രകുമാറും പി വി ഗംഗാധരനുമൊന്നും കടന്നു പോവാതിരിക്കട്ടെ.

ഇത്തരം പടപ്പുകളിലൂടെ ഗോപീകൃഷ്ണനും മാതൃഭൂമിയും നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. അത് വലതുപക്ഷത്തിനെ ശക്തിപ്പെടുത്താനുള്ളതാണ്. മനുഷ്യത്വരാഹിത്യമാണ് അതിന്റെ മുഖമുദ്ര. ഗോപിയുടെ വരയിലൂടെ അത് വല്ലാതെ തിളങ്ങുന്നു.