മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് ഹർജി തള്ളിയത്. സുപ്രീം കോടതി ഉത്തരവിനെതിരെ അവധിക്കാല ബെഞ്ചിനെ സമീപിച്ചതില്‍ ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷ വിമർശനം നടത്തി. കക്ഷികളും അഭിഭാഷകരും ചേർന്ന് കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് പറഞ്ഞു.

ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു
ജസ്റ്റിസ് അരുണ്‍ മിശ്ര ഹരജി തള്ളയിത്.

ഒരു കോടതിയും മരട് ഫ്ളാറ്റ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അരുണ്‍ മിശ്ര ഉത്തരവിട്ടു.

കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്.

പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു.മരട് നഗരസഭയില്‍ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.