മരട്: ഫ്‌ളാറ്റുകളില്‍ പൊളിക്കുന്നതിനായി സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി

മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്ഫാടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങി. പൊളിക്കാനുള്ള  വിദഗ്ധരെത്തിയിട്ടുണ്ട്. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയി.

ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. സ്ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) െഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ നല്‍കിയതിനെ തുടര്‍ന്നാണിത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സ്‌ഫോടക വിദഗ്ധര്‍ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ എത്തിയത്. ഏഴരയോടുകൂടി സ്‌ഫോടക വസ്തുക്കളും എത്തി. അങ്കമാലിയില്‍ നിന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ മരടില്‍ എത്തിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ അവസാനിക്കുമെന്നാണ് വിവരം. 200 കിലോയ്ക്കു മുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഹോളിഫെയ്ത്ത് കെട്ടിടം തകര്‍ക്കാന്‍ വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട.

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകിട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്.