മരട് ഫ്ലാറ്റ്; സര്‍വ്വകക്ഷി യോഗത്തില്‍ പ്രത്യേക പരിഹാരനിര്‍ദ്ദേശം വെയ്ക്കണമെന്ന് സര്‍ക്കാര്‍തലത്തില്‍ ധാരണ; ഫ്‌ളാറ്റ് ഉടമകളെ സഹായിക്കാന്‍ പാടില്ലെന്ന് സി.പി.ഐ

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രത്യേക പരിഹാര നിര്‍ദ്ദേശം വെയ്ക്കണമെന്ന് സര്‍ക്കാര്‍തലത്തില്‍ ധാരണ. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചാല്‍ എല്ലാ ഉത്തരവാദിത്വവും ചുമലിലാകുമെന്ന പേടിയിലാണ് ഈ ധാരണയിലെത്താന്‍ പ്രേരണയായത്. ശബരിമല യുവതീപ്രവേശന വിധിയും അനന്തര സംഭവവികാസങ്ങളും സര്‍ക്കാര്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണമായിട്ടുണ്ട്. യോഗത്തിന്റെ പൊതുവികാരത്തിന് അനുസൃതമായ നിലപാട് സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വിധി നടപ്പിലാക്കുമ്പോള്‍ ഒഴിയേണ്ടി വരുന്ന ഫ്‌ളാറ്റ് ഉടമകള്‍ക്ക് സഹായം നല്‍കണമെന്നത് അടക്കമുളള ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും മുന്നണിയില്‍ ഏകാഭിപ്രായമില്ല. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് ഫ്‌ളാറ്റ് ഉടമകളെ സഹായിക്കാന്‍ പാടില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം മുന്നരയ്ക്കാണ് മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ചര്‍ച്ച ചെയ്യാനായി  സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകകക്ഷി യോഗം. നിയമസഭാ പ്രാതിനിധ്യം ഉളളതും ഇല്ലാത്തതുമായ എല്ലാ പ്രധാന രാഷ്ട്രീയപാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിയേണ്ടി വരുന്ന ഫ്‌ളാറ്റ് ഉടമകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏതാണ്ട് എല്ലാ രാഷ്ട്രീയകക്ഷികളും ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു. ഫ്‌ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും സമരവും നടത്തി. സമാനമായ വികാരം തന്നെയാകും സര്‍വ്വകക്ഷി യോഗത്തിലും ഉയരുക. കുടിയൊഴിപ്പിക്കപ്പെടുന്ന ഫ്‌ളാറ്റ് ഉടമകളില്‍ വേറെ വീട് ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുളള നിയമ പോരാട്ടത്തില്‍ സഹായം നല്‍കണം. ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന വിധി മറികടക്കാന്‍ തീരദേശപരിപാലന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെടാന്‍
സാദ്ധ്യതയുണ്ട്. ഈ സാദ്ധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഇത്തരം നിര്‍ദ്ദേശങ്ങളുടെ നിയമപരമായ സാധുതയും
പരിശോധിക്കുന്നുണ്ട്.

എന്നാല്‍ നികുതിപ്പണം ഉപയോഗിച്ച് ഫ്‌ളാറ്റ് ഉടമകളെ സഹായിക്കാനുളള നീക്കത്തെ സിപിഐ ശക്തമായി എതിര്‍ക്കും. യോഗത്തിന്റെ ഗൌരവം കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. സുപ്രീം കോടതി വിധിയില്‍ പറയുന്നത് പോലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നാണ് ഉടമകള്‍ക്ക് സഹായം ലഭിക്കേത് ഇതിനായി സിവില്‍ കോടിതിയേയോ ട്രിബ്യൂണലിനെയോ സമീപിക്കാമെന്നിരിക്കെ, അതിനുളള നിയമസഹായമാണ് സര്‍ക്കാര്‍ നല്‍കേതെന്നാണ് സിപിഐയുടെ അഭിപ്രായം. അതിനുപകരം സര്‍ക്കാര്‍ സഹായം നല്‍കുകയാണെങ്കില്‍ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സിപിഐ കരുതുന്നു. മരടിലെ പൊളിച്ച് നീക്കേണ്ട ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ പെരുമ്പാവൂരില്‍ നടന്നുവരുന്ന ഭവനപദ്ധതിയില്‍ സര്‍ക്കാരിനെയും കബളിപ്പിച്ചവരാണെന്ന് സിപിഐക്ക് ആക്ഷേപമുണ്ട്. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഭരണനേതൃത്വവുമായും ബന്ധങ്ങളുളള ഈ ഗ്രൂപ്പിനെ സഹായിക്കാന്‍ വീണ്ടും നീക്കമുണ്ടായേക്കാം.