പുള്ളിപ്പുലിയെ മാത്രമല്ല മുള്ളൻ പന്നിയേയും കൊന്നു കറിവെച്ചു; മാങ്കുളത്തെ പ്രതികൾക്ക് എതിരെ കൂടുതൽ കേസ്

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വെച്ച കേസിൽ പ്രതികൾ ഇതിന് മുമ്പും വന്യമൃ​ഗങ്ങളെ കെണിവെച്ച് കൊന്ന് ഭക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

വനത്തോട് ചേർന്നുള്ള ഏലക്കാടിന് സമീപത്തെ പുരയിടത്തിലാണ് ഇതേ സംഘം മുള്ളൻപന്നിയേയും കുടുക്കിട്ട് പിടിച്ച് കറി വെച്ചിട്ടുണ്ടെന്നാണ് വനപാലകർക്ക് കിട്ടിയ വിവരം.

മുള്ളൻപന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ചതിനും കേസെടുത്തു. പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനംവകുപ്പ് കോടതിയെ സമീപിക്കും.

Read more

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചു കൊന്ന് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ മാങ്കുളം വനം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.