പാലായിൽ കേരള കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് മാണി സി. കാപ്പൻ, ഭൂരിപക്ഷം 2943 വോട്ട്, എൽ.ഡി.എഫിന് ഊർജ്ജം പകരുന്ന വിജയം

പാലായിൽ മാണി സി കാപ്പന് വിജയം, 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്. കാപ്പൻ 54,137 വോട്ടുകൾ നേടിയപ്പോൾ ജോസ് ടോമിന് 51,194 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻ ഡി എ സ്ഥാനാർത്ഥി എൻ. ഹരി 18,044 വോട്ടുകൾ നേടി മൂന്നാം സ്ഥാനം നിലനിർത്തി.

കഴിഞ്ഞ മൂന്ന് തവണ കേരളം കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവ് കെ. എം മാണിയോട് പരാജയം രുചിച്ച മാണി സി കാപ്പന് ഇത് മധുരമായ പ്രതികാരവുമായി മാറി. മൊത്തമുള്ള 13 പഞ്ചായത്തുകളിൽ പത്തിടത്തും എൽ ഡി എഫ് മുന്നിലെത്തിയപ്പോൾ  മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താൻ കഴിഞ്ഞത്. മുത്തോലി, മീനച്ചിൽ , കൊഴുവനാൽ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് യു ഡി എഫിന് മേൽകൈ നേടാൻ കഴിഞ്ഞത്. യു ഡി എഫ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയിലും എൽ ഡി എഫ് ലീഡ് നേടിയെന്നതാണ് സവിശേഷത.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡിലേക്ക് കുതിച്ച മാണി സി കാപ്പൻ ഒരു ഘട്ടത്തിൽ പോലും പിന്നോട്ട് പോയില്ല. ഇടയ്ക്ക് ലീഡ് 4000 വോട്ടിന് മുന്നിലെത്തിയിരുന്നു.