പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. ഖബറടക്കം വൈകുന്നേരം വടകരയില്‍. വടകര മൂരാടായിരുന്നു താമസം.

1970 മുതല്‍ മാപ്പിളപ്പാട്ട് മേഖലയില്‍ സജീവമായിരുന്നു. “കതിര്‍ കത്തും റസൂലിന്റെ”, “യാ ഇലാഹീ”, “ഖോജരാജാവേ”, “ദറജപ്പൂ” തുടങ്ങി നിരവധി പ്രശസ്തഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ആകാശവാണിയില്‍ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

സ്വന്തമായി പാട്ടുകള്‍ എഴുതുകയും ഈണം നല്‍കുകയും ചെയ്തിരുന്നു. തലശ്ശേരിയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയില്‍ സജീവമാവുകയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കവേ ബഹ്‌റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീര്‍ഘകാലം പ്രവാസജീവിതവും നയിച്ചു. “പാട്ടും ചുമന്നൊരാള്‍” എന്ന ജീവചരിത്രകൃതി കുഞ്ഞിമൂസയെ കുറിച്ചുള്ളതാണ്. ഗായകന്‍ താജുദ്ദീന്‍ വടകര അടക്കം എട്ടുമക്കളുണ്ട്. പരേതനായ ഗസല്‍ഗായകന്‍ എം.എ.ഖാദര്‍ സഹോദരനാണ്.