സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും സഭ; ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഭീഷണി

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിന് പിന്നാലെയാണിത്. സഭാഅധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് സഭാനേതൃത്വം കത്തയച്ചിരിക്കുകയാണ്. എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.

അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തു പോകുകയോ അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്. “സ്‌നേഹമഴയില്‍” എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയായിരുന്നു സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ വത്തിക്കാന്‍ തള്ളിയെങ്കിലും മഠം വിട്ട് ഇറങ്ങില്ലെന്ന നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര. എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറല്ല. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു.