മഠം വിട്ടു പോകില്ല; നിയമ നടപടികളുമായി മുമ്പോട്ടു പോകുമെന്ന് ലൂസി കളപ്പുര

മഠം വിട്ടു പോകണമെന്ന സഭയുടെ തീരുമാനം നിയമപരമായി നടപ്പാക്കാനാകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകും. മഠത്തില്‍ നിന്ന് തന്നെ നിര്‍ബന്ധിച്ച് ഇറക്കി വിടാനാവില്ലെന്നും അവര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

സിസ്റ്റര്‍ എന്ന് സംബോധനയില്ലാതെ ലൂസി എന്ന് മാത്രം പരാമര്‍ശിച്ചാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം(എഫ്‌സിസി) അമ്മയ്ക്ക് കത്തയച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. മഠത്തില്‍ നിന്ന് ലൂസിയെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയച്ചത്. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പ്രതികരിച്ചു.

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11- ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണംകാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.