തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ മികച്ച പോളിങ്. രാവിലെ 9.30വരെ ഏഴു ജില്ലകളിലായി 14.95% പോളിങ് രേഖപ്പെടുത്തി. വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി അന്തരിച്ചു; പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
Read more
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ് സിഎസ് ബാബു. ബാബുവിന്‍റെ മരണത്തെതുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.







